തിരുവനന്തപുരം:ഇടുക്കി കൊച്ചറ ബിവറേജസ് ഔട്ട്‌ലെറ്റിൽ നടത്തിയ പരിശോധനയിൽ എൽഡി ക്ലർക്കിനെയും സ്വകാര്യ മദ്യകമ്പനിയിലെ ജീവനക്കാരെയും വിജിലൻസ് പിടികൂടി. സ്വകാര്യ കമ്പനി ജീവനക്കാർ പാരിതോഷികം നൽകുന്നതിനിടെയാണ് വിജിലൻസ് നടപടി. പാരിതോഷികമായി നൽകാൻ എത്തിച്ച 50,000 രൂപയും പരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്തു. സ്വകാര്യ മദ്യ കമ്പനികളുടെ ബ്രാൻഡുകളിൽപ്പെട്ട മദ്യത്തിന്റെ വിൽപന പ്രേത്സാഹിപ്പിക്കുന്നതിനായാണ് പാരിതോഷികം ഉദ്യോഗസ്ഥന് നൽകിയത്.
ഇടുക്കിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെ ഉദ്യോഗസ്ഥർക്ക് സ്വകാര്യ മദ്യ കമ്പനികൾ അനധികൃതമായി പണം നൽകുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് നടപടിയുണ്ടായത്. ഓണ നാളുകളിലെ ഉയർന്ന മദ്യ കച്ചവടം കണക്കിലെടുത്ത് ചില ബ്രാൻഡിൽപ്പെട്ട മദ്യ കുപ്പികൾക്ക് കൂടുതൽ വിൽപന ലഭിക്കുന്നതിനായാണ് സ്വകാര്യ മദ്യ കമ്പനികൾ ബിവറേജസ് ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥർക്ക് പണം പാരിതാഷികമായി നൽകി വരുന്നതെന്ന് വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. മദ്യക്കുപ്പികൾ മുൻ നിരയിൽ പ്രദർശിപ്പിക്കുന്നതിനും, വിൽപന വർദ്ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർ പ്രത്യേക താൽപ്പര്യം കാണിക്കാനും വേണ്ടിയാണ് ഇൗ പാരിതോഷികം.
കൊച്ചറ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനകത്ത് നടത്തിയ പരിശോധനയിലാണ് 50,000 രൂപയുൾപ്പെടെ പിടിച്ചെടുത്തത്. കാറിനകത്തുണ്ടായിരുന്ന സ്വകാര്യ മദ്യ കമ്പനികളുടെ ജീവനക്കാരുടെ പക്കൽ നിന്നും ഇടുക്കി ജില്ലയിലെ മറ്റ് 12 ബീവറേജസ് ഔട്ട് ലെറ്റുകളിൽ 81,130/-രൂപ വിതരണം ചെയ്തതിൻ്റെ വിവരങ്ങളടങ്ങിയ രേഖകളും വിജിലൻസ് പിടിച്ചെടുത്തു. രാവിലെ 11.30 ന് ആരംഭിച്ച മിന്നൽ പരിശോധന വൈകിട്ട് 03.30 ന് അവസാനിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.